Tuesday, October 2, 2007

ജന്മാന്തരങ്ങള്‍

ജന്മാന്തരങ്ങള് (by അഗ്രജന്‍ )
ഇങ്ങിനെ ധൃതി വെച്ച് നടക്കേണ്ട കാര്യമൊന്നുമില്ല, പോകാനുള്ള ബസ്സ് ഇപ്പോഴും മൈലുകള്‍ ദൂരത്ത് തന്നേയാണ്. അതിരമ്പി വരുന്ന ശബ്ദം കേട്ട് തുടങ്ങിയപ്പോഴാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഗ്രാമത്തിനെ രണ്ടായി പകുത്ത് നീങ്ങുന്ന റോഡീലൂടെ വല്ലപ്പോഴുമാണ് ബസ്സെത്തുന്നത്. ‘ഇപ്പോ നായരങ്ങാട്യെത്തീണ്ടാവും...’ ബസ്സിന്‍റെ ഇരമ്പിച്ച കനം കൂടി വരും തോറും വല്ലിപ്പ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിപ്പറഞ്ഞ് കൊണ്ടിരുന്നു.

പഞ്ചായത്ത് റോഡിലൂടെ കുറച്ച് നടന്നാലേ ടാറിട്ട റോഡിലെത്തൂ. മണല്‍ നിറഞ്ഞ പഞ്ചായത്ത് റോഡില്‍ ചില താഴ്ന്ന ഭാഗങ്ങളുണ്ടായിരുന്നു. മഴക്കാലത്ത് വെള്ളം നിറഞ്ഞാല്‍ അവയെ കൂണ്ടുകളെന്ന് വിളിക്കും. ഉച്ചക്ക് ശേഷം സ്കൂളില്‍ പോകുമ്പോള്‍ മിഠായി വാങ്ങിക്കാന്‍ വല്ലിപ്പ തന്ന അഞ്ച് പൈസ വീണുപോയത് ഇങ്ങനത്തെ ഒരു കുണ്ടിലായിരുന്നു. വിവരം കേട്ട വല്ലിപ്പ വന്ന് കാളവണ്ടി കലക്കിയ വെള്ളത്തില്‍ കുറേ പരതി. ആരെങ്കിലും ചോദിച്ചാല്‍ പത്ത് പൈസേണ് പോയത് ന്ന് പറഞ്ഞാ മതിയെന്നും അല്ലെങ്കി‍ നാണക്കേടാന്നും വല്ലിപ്പ ഓര്‍മ്മിച്ചു.

ബസ്സിപ്പോഴും നാലാം കല്ലെത്തിയിട്ടില്ല. അവിടേയാണ് ബസ്സ് നിറുത്തുന്നിടം. എന്നും മീന്‍ കൊണ്ട് വരുന്ന ബീരാങ്കുട്ടിക്ക വരാത്തോണ്ടാണ് ഇന്നിപ്പോ പുഴിക്കള ചന്തയ്ക്ക് പോകേണ്ടി വരുന്നത്. ആദ്യത്തെ നോമ്പായതോണ്ടുള്ള ക്ഷീണം കാരണമാകും ഇന്ന് ബീരാങ്കുട്ടിക്ക വരാത്തതെന്ന് വല്ലിപ്പ വല്ലിമ്മാട് പറഞ്ഞത് കേട്ടു. അല്ലെങ്കില്‍ എന്നും ഉച്ചതിരിഞ്ഞാല്‍ കാവിന്‍റെ രണ്ടറ്റത്തും തൂക്കിയ കുട്ടയില്‍ നിറയെ മീനുമായി ബീരാങ്കുട്ടിക്ക എത്താറുണ്ട്.

കാവിറക്കി ഓലകൊണ്ട് മെടഞ്ഞുണ്ടാക്കിയ മൂടിമാറ്റി മീന്‍ കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ വല്ലിപ്പയുമായി കുറച്ച് നേരം പഴയ കഥകള്‍ പറഞ്ഞിരിക്കും. കഥകളില്‍ മേട്ടുപ്പാളയവും കൊയമ്പത്തൂരും ഒപ്പനക്കര വീഥിയും ചിന്നക്കട വീഥിയും ഒക്കെയാണ് നിറഞ്ഞ് നിന്നിരുന്നത്. കഥ പറച്ചിലിനിടയില്‍ തന്നെ വല്ലിപ്പാടെ ജൂബ്ബ വല്ലിമ്മ എടുത്ത് കൊണ്ട് വരും.

ജൂബ്ബയുടെ കുടുക്കുകള്‍ സ്വര്‍ണ്ണം പൂശി കറുത്ത ചരടില്‍ കെട്ടിയിരുന്നു. വിശേഷ ചടങ്ങുകള്‍ക്കോ ദൂരയാത്രകള്‍ക്കോ പോകുമ്പോഴേ വല്ലിപ്പ ജൂബ്ബ ഇടാറുള്ളൂ. ജൂബ്ബാകീശയില്‍ നിന്നും ചില്ലറകള്‍ വാങ്ങി ബീരാങ്കുട്ടിക്ക ‘പൂവേയ്...’ എന്നുറക്കെ വിളിച്ച് കൊണ്ട് നീങ്ങും.

പാടത്തിന് നടുവിലൂടെയുള്ള റോഡിലൂടെ വളവ് തിരിഞ്ഞ് ബസ്സ് അടുത്തെത്തി. പരുത്ത കൈത്തലങ്ങളില്‍ കുഞ്ഞുവിരലുകള്‍ മുറുകി. ബ്രും... ബ്രും... ബ്രും... ബസ്സിന്‍റെ കിതപ്പ്. എല്ലാ സീറ്റുകളിലും ആളുകളുണ്ടായിരുന്നു. കമ്പിയില്‍ ചാരി നില്‍ക്കുന്ന വല്ലിപ്പാട് ചേര്‍ന്ന് നിന്നു. വല്ലിപ്പാക്ക് ലൈഫ് ബോയ് സോപ്പിന്‍റെ മണമായിരുന്നു. ലൈഫ് ബോയ് സോപ്പിന്‍റെ പകുതി മുറിച്ച ഒരു കഷ്ണം എപ്പോഴും വീടിന്‍റെ ഉത്തരത്തില്‍ സ്ഥനം പിടിച്ചു. അന്തരീക്ഷത്തില്‍ ലൈഫ്ബോയ് മണം പരന്ന് നില്‍ക്കുമ്പോള്‍ മറപ്പുരയില്‍ നിന്നും കീറിയ ചെറിയ ചാലിലൂടെ ഇളം റോസ് നിറത്തിലുള്ള അഴുക്ക് വെള്ളം പാടകെട്ടിയെഴുകും. അതവസാനിക്കുന്നിടത്ത് പച്ചമുളകും പുത്തിരിച്ചുണ്ടയും വളര്‍ന്ന് പന്തലിച്ചിരുന്നു.

ഒരു പുഴിക്കള... വല്ലിപ്പ അരയിലെ പച്ച അരപ്പട്ടയുടെ മഞ്ഞ നിറമുള്ള അടപ്പ് തുറന്ന് കണ്ടക്ടര്‍ക്ക് കാശ് കൊടുത്തു. മഞ്ഞ നിറമുള്ള അടപ്പിന് സ്റ്റീല്‍ നിറമുള്ള ഒട്ടിക്കുന്ന കുടുക്കുണ്ട്. അരപ്പട്ടയും ചേര്‍ത്ത് വല്ലിപ്പാനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കുഞ്ഞ് മനസ്സ്, ബസ്സിന്‍റെ മുകള്‍ ഭാഗത്തെ കമ്പികളില്‍ കയ്യെത്തിപിടിക്കാന്‍ പാകത്തില്‍ വലുതാവുന്ന നാളുകള്‍ സ്വപ്നം കണ്ടു.

മീഞ്ചന്തയില്‍ ആളുകള്‍ വന്നും പോയ്ക്കൊണ്ടുമിരുന്നു. പോകുന്നവര്‍ രണ്ട് കൈകളിലും ഈര്‍ക്കിലിയില്‍ കോര്‍ത്ത മത്തികള്‍ തൂക്കിപ്പിടിച്ചു. ഈര്‍ക്കിലി കൊണ്ട് ചൂലുണ്ടാക്കം, നടുവ് പൊളിച്ച് നാക്ക് വടിക്കാം, പിന്നെ മത്തി കോര്‍ത്ത് വാങ്ങാം. പക്ഷെ, ഈര്‍ക്കിലി കൊണ്ട് തല്ലാനും പറ്റും എന്നത് വല്ലിപ്പാക്ക് അറിയില്ലായിരുന്നു.

പലക കൊണ്ടുണ്ടാക്കിയ മീന്‍നെയ്യ് പിടിച്ച തട്ടില്‍ പലതരം മീനുകള്‍ നിറഞ്ഞു കിടന്നു. മീനുകള്‍ക്കെല്ലാം നല്ല തിളക്കം, തൊട്ടാല്‍ പിടയ്ക്കുമെന്ന് തോന്നിപ്പിച്ചു. ഒരുറുപ്യേക്ക് നൂറ് മത്തി. ഈര്‍ക്കിലി ചെകിളകള്‍ക്കിടയിലൂടെ കടന്നപ്പോള്‍ മീനുകള്‍ പിടഞ്ഞു! രണ്ട് ഈര്‍ക്കിലികളിലായി നൂറ് മത്തികള്‍ തൂങ്ങിക്കിടന്നു. ആടിനുള്ള ഒരു കെട്ട് പ്ലാവില ഒരു കയ്യിലും മറ്റേ കയ്യില്‍ രണ്ട് കോര്‍മ്പ മത്തിയും... പുഴിക്കളയില്‍ നിന്നും നീര്‍മാതളം പൂത്ത മണമുള്ള ഇടവഴികളിലൂടെ തിരിച്ച് നടന്നു. ഇലപിടിച്ച കൈകള്‍ കുഞ്ഞു വിരലുകളിലൊന്നിനേയും കൂട്ടിപ്പിടിച്ചു.

കാരക്കയും വെള്ളവും മീന്‍ കറിയും പത്തിരിയും ഒരുക്കി വെച്ച് ബാങ്ക് വിളിക്കായ് കാതോര്‍ത്തിരുന്നു. കറിയില്‍ കിടന്നിരുന്ന മീനുകള്‍ക്ക് അപ്പോഴും തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. അങ്ങകലെ കല്ലൂര്‍ പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നെങ്കിലും സ്വന്തം മഹല്ലിലെ ബാങ്കിന് വേണ്ടി കാത്തിരുന്നു. മുക്കിലപ്പീടികയിലെ പള്ളിയില്‍ നിന്നും ദൈവ്വം വലിയവനാണെന്ന ഓര്‍മ്മപ്പെടുത്തലോടെ ബാങ്ക് വിളി ഉയര്‍ന്നു.

‘ഇക്കാ മീന്‍ പൊരിക്കണോ കറി വെക്കണോ…’ എന്ന ചോദ്യം അയവി‌റക്കലിന് ഭംഗം വരുത്തി. നല്ലപാതിയുടെ കയ്യിലെ പ്ലാസ്റ്റിക് കവറിലിരുന്ന് വെളുത്ത് വെള്ളാമ്പിച്ച മീന്‍ കണ്ണ് തുറിപ്പിച്ച് എന്നെ നോക്കി. ഞാനും തിരിച്ച് കണ്ണുരുട്ടി കാണിച്ചു. ഒന്ന് പേടിക്കാന്‍ പോലുമാവാത്ത വിധത്തില്‍ മീന്‍ വെറുങ്ങലിച്ച് കഴിഞ്ഞിരുന്നു. പുറം ലോകത്തിന് നേരെ വാതിലുകളും ജാലകങ്ങളും കൊട്ടിയടച്ച് ടീവിയിലേക്ക് കണ്ണും നട്ട് ഞാനിരുന്നു - ബാങ്ക് വിളി കാണാനായി… പിന്നെ മോളെ

No comments: