Tuesday, October 2, 2007

ആകാശം നഷ്ടപ്പെട്ടവര്‍

by മുരളി വാളൂര്‍ )

രാധാകൃഷ്ണന്‍ മാഷ്‌, സെല്ലില്‍ വെറുതെ മുറ്റത്തുള്ള ചെടികളെ നോക്കിയിരുന്നു. അതില്‍ പല നിറത്തിലുള്ള പൂക്കള്‍ നിറയെ വിടര്‍ന്നു നിന്നിരുന്നു. മുന്നില്‍ കാണുന്ന ഇരുമ്പഴികള്‍ തന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന്‌ തടയിടാതിരിക്കട്ടെ എന്ന്‌ പ്രത്യാശിച്ചു.(


"സര്‍, ദയവായി എങ്ങിനെയെങ്കിലും പത്തുദിവസത്തെ പരോളെങ്കിലും അനുവദിച്ചു തരൂ"

വര്‍ഷങ്ങളായി പരിചയമുള്ള ആ ഗംഭീര ശബ്ദം ഇപ്പോള്‍ അല്‍പം പതറിയിട്ടുണ്ടോ എന്നു സൂപ്രണ്ട്‌ രാജുവിനു തോന്നി. കുറച്ചു ദിവസങ്ങളായി മാഷ്‌ ഇടക്കിടെ ഈ പരോളിന്റെ കാര്യം തന്നെ വന്നു ഓര്‍മ്മിപ്പിക്കുന്നുണ്ട്‌.

പിജി ക്ലാസ്സില്‍ മോഡേണ്‍ ഫിസിക്സ്‌ പഠിപ്പിക്കുമ്പോഴേ ക്ലാസ്സിലെ സ്മാര്‍ട്‌ സ്റ്റുഡന്റായ രാജുവും മാഷുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. ഭൗതികത്തിലെ കട്ടിയായ ശാസ്ത്രസംജ്ഞകള്‍ക്കപ്പുറം കഥകളെയും കവിതകളേയും വര്‍ത്തമാനകാല ആസുരതകളെയും കുറിച്ചുള്ള ഊഷ്മളമായ സംവാദങ്ങളിലൂടെയായിരുന്നു അവരുടെ ബന്ധം വളര്‍ന്നത്‌. മാതൃഭൂമിയില്‍ സ്ഥിരമായി എഴുതാറുള്ള മാഷിന്റെ വാക്കുകള്‍ തീക്ഷ്ണമായിരുന്നു.

ജയില്‍ സൂപ്രണ്ട്‌ ആണെങ്കിലും, മാഷിന്റെ സര്‍ എന്നുള്ള വിളിയില്‍ രാജു ചൂളിപ്പോയി. സര്‍ എന്നുള്ള വിളി ഒഴിവാക്കണമെന്ന്‌ പലതവണ റിക്വെസ്റ്റ്‌ ചെയ്തതാണ്‌, എന്നാലും മാഷ്‌ അങ്ങിനെയേ വിളിക്കൂ. കുറച്ചു നാളുകളായി മാഷ്‌ക്ക്‌ പുറം ലോകത്തെക്കുറിച്ച്‌ വലിയ പ്രതീക്ഷകളാണ്‌. എങ്ങിനേയും പുറത്തു പോകണമെന്നും മകളുമായി കുറച്ചുനിമിഷങ്ങളെങ്കിലും ചെലവഴിക്കണമെന്നും ഇടക്കിടെ പറയും. ഒരിക്കല്‍ പോലും ശാന്തി ഇവിടെ വന്നിട്ടില്ല മാഷെ കാണാന്‍, എന്നിട്ടും മാഷിനുറപ്പായിരുന്നു, അവള്‍ തന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ടാവുമെന്ന്‌. മാഷെപ്പോലെത്തന്നെ അവളും കഥകളെഴുതിയിരുന്നു. തനിക്കുവായിക്കാനായി കൊണ്ടുവരുന്ന മാതൃഭൂമി താന്‍ മാഷിനും കൊടുക്കാറുണ്ട്‌. ശാന്തിയുടെ എല്ലാ കഥകളും മാഷ്‌ പല ആവര്‍ത്തി വായിക്കാറുണ്ട്‌. പുറംലോകത്തെക്കുറിച്ചുള്ള ഒരേയൊരു പ്രതീക്ഷയും സ്വപ്നവും മാഷിന്‌ അവള്‍ മാത്രമായിരുന്നു.

"മാഷേ, ഫോര്‍മാലിറ്റികള്‍ ഒരുപാടുണ്ട്‌, ഞാന്‍ പരമാവധി ട്രൈ ചെയ്യുന്നുണ്ട്‌".

അത്ര സുഖായില്യ എന്റെ വാക്കുകള്‍ എന്ന്‌ പ്രസന്നമല്ലാത്ത ആ മുഖത്തുനിന്ന്‌ ഞാന്‍ വായിച്ചു. പിന്നീടും പല ദിവസങ്ങളിലും മാഷ്‌ എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

ഒരുദിവസം പരോള്‍ പാസ്സായതായി മെമൊ വന്നു. മാഷ്‌ടെ ട്രേഡ്‌ മാര്‍ക്കായ ഹസ്തദാനമാണ്‌ അതറിയിച്ചപ്പോള്‍ എനിക്ക്‌ പ്രതിഫലം കിട്ടിയത്‌. ഏറ്റവും അടുപ്പമുള്ളവര്‍ക്ക്‌ ഏറ്റവും സന്തോഷമുള്ളപ്പോള്‍ മാത്രം നല്‍കാറുള്ളതാണ്‌ ഈ ഊഷ്മളമായ കൈനീട്ടം. അന്നു വന്ന വീക്‌ലി മേശപ്പുറത്തു കിടക്കുന്നത്‌ കണ്ടപ്പോള്‍ മാഷ്‌ അതു വേഗം എടുത്തു. ഉള്ളടക്കം വായിച്ചപ്പോള്‍ തന്നെ മാഷ്‌ടെ മുഖത്തുനിന്നും ഞാനൂഹിച്ചു ശാന്തിയുടെ ഏതോ ആര്‍ട്ടിക്കിള്‍ അതില്‍ ഉണ്ടായിരിക്കുമെന്ന്‌.

"രാജൂ, ഇത്തവണയും അവളുടെ ഒരു കഥയുണ്ട്‌ കെട്ടോ " പേരെടുത്ത്‌ വിളിച്ചപ്പോള്‍ എനിക്ക്‌ പഴയ ക്ലാസ്സ്‌മുറിയിലേക്ക്‌ പോയ പോലെ തോന്നി.

ഇടനാഴിയുടെ അറ്റത്ത്‌ ജനലിനടുത്തു പോയിരുന്ന്‌ മാഷ്‌ ആര്‍ത്തിയോടെ വായന തുടങ്ങി. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്റെ ചൂണ്ടുവിരലില്‍ തൂങ്ങി, തിരയടിച്ചു നനഞ്ഞ മണലില്‍ കൂടി നടക്കുന്ന ശാന്തിയുടെ നിരന്തരമായ ചോദ്യങ്ങള്‍. അവള്‍ക്ക്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആകെയുണ്ടായിരുന്നത്‌ താന്‍ മാത്രമായിരുന്നു. ഓരോന്നിനും തന്റെ കൃത്യമായ ഉത്തരങ്ങള്‍ അവള്‍ക്ക്‌ പൂര്‍ണ തൃപ്തിയായിരുന്നു. സ്വപ്നങ്ങളുടെ നിറച്ചാര്‍ത്തില്‍ മാഷ്‌ടെ മുഖം കൂടുതല്‍ പ്രകാശിച്ചു

2 comments:

സുല്‍ |Sul said...

മോഷണമൊക്കെ കൊള്ളാം
എങ്കിലും
എവിടുന്നാ ഇതെടുത്തത് എന്ന ഒരു ലിങ്ക് കൊടുക്കാമായിരുന്നു.

ബാജി ഓടംവേലി said...
This comment has been removed by the author.