മകള്‍ക്ക് (by രാജേഷ് ആര്‍. വര്‍മ്മ )
മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ അരപ്പേജില്‍ കവിയാത്ത ഒരു ലേഖനത്തില്‍ വലുതായൊന്നും കൂട്ടിച്ചേര്‍ക്കാതെ അതിനെ ഒന്നേമുക്കാല്‍ മണിക്കൂര്‍ നീളമുള്ള ഒരു സിനിമയാക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ജയരാജ്-മാടമ്പ് കുഞ്ഞുകുട്ടന്‍ ടീം. പത്തു പേജില്‍ കവിയാന്‍ സാധ്യതയില്ലാത്ത തിരക്കഥയില്‍ കറുപ്പും വെളുപ്പും മാത്രം നിറങ്ങളുള്ള കഥാപാത്രങ്ങളെ കുടിയിരുത്തി മുന്നേറുകയാണ് ഇവര്‍.
ഭ്രാന്താലയത്തിലെ അന്തേവാസികളിലൂടെ പുറം ലോകത്തിന്റെ സ്വഭാവം ധ്വനിപ്പിക്കാനുള്ള ശ്രമം അപൂര്‍വം ചില നിമിഷങ്ങളില്‍ സഫലമാകുന്നില്ലെന്നു പറഞ്ഞുകൂടാ.
നീണ്ട ഇടനാഴിയുടെ ഒരു വശത്തെ അഴികള്‍ക്കിടയിലൂടെ നീളുന്ന കൈകളുടെ നിരകള്‍, എത്ര കുളിച്ചിട്ടും മതിയാവാത്ത അമ്പലവാസിയായ മാനസികരോഗി, എത്ര കൈകഴുകിയിട്ടും മതിയാവാത്ത മറ്റൊരാള്‍ എന്നിങ്ങനെ ചുരുങ്ങിയ ഘടകങ്ങള്‍ പലതവണ ആവര്‍ത്തിച്ചാണ് ചിത്രം ഇപ്പോഴുള്ള നീളമെങ്കിലും കൈവരിക്കുന്നത്. എന്നാല്‍, ഈ ആവര്‍ത്തനം എന്തെങ്കിലുമൊരു ആന്തരികതാളത്തിന്റെ പ്രകടനമാണോ അതോ 'അവിഘ്നമസ്തു' തുടങ്ങിയ തന്റെ ദുര്‍ബലമായ രചനകളിലെന്നപോലെ ആവര്‍ത്തനത്തിലൂടെ ഒരര്‍ത്ഥം ഉരുത്തിരിഞ്ഞേക്കും എന്ന പ്രത്യാശയോടെ മാടമ്പ് വെറുതെ ആവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുകയാണോ എന്നു കാഴ്ചക്കാര്‍ക്കു സംശയമുണ്ടായേക്കാം.
നല്ല ഛായാഗ്രഹണവും നല്ല കലാസംവിധാനവും നല്ല പശ്ചാത്തലസംഗീതവുമുണ്ടായിട്ടും മറ്റേറെയൊന്നുമില്ലാത്ത ഈ ചിത്രം ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ പോലും ഒരു മ്യൂസിക് വീഡിയോയെക്കാള്‍ ഏറെ ദൂരമൊന്നും പോകുന്നില്ല.
ബാലചന്ദ്രന്‍ ചുള്ളിക്കാടിനെക്കൊണ്ട് അസ്ഥാനത്തു പാടിച്ച ഒരു കവിതയുടെയും ഗസലിന്റെ ഈണത്തില്‍ പാടിയ ഒരു കുട്ടിപ്പാട്ടിന്റെയും വിഷമം കുറച്ചെങ്കിലും തീര്‍ന്നത് ജാസി ഗിഫ്റ്റുപാടിയ ഒരു പാട്ടിലാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment